Site icon Fourteen Kerala – 14 Kerala News

വേര്‍സറ്റൈല്‍ ക്യാപ്റ്റന്‍; വില്ലത്തരം മുതല്‍ കോമഡിയും ആക്ഷനും വരെ ഏറ്റവും മികവോടെ; ഓര്‍മകളില്‍ ക്യാപ്റ്റന്‍ രാജു

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും അരങ്ങിലെത്തിയ ക്യാപ്റ്റന്‍ രാജു അഞ്ചുഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2018 സെപ്റ്റംബര്‍ പതിനേഴിനാണ് ക്യാപ്റ്റന്‍ രാജു വിടവാങ്ങിയത്.
നീണ്ടകാലത്തെ പട്ടാളജീവിതത്തിന് ശേഷമാണ് രാജു ഡാനിയേല്‍ എന്ന ക്യാപ്റ്റന്‍ രാജു കലാലോകത്തെത്തിയത്. നാടകത്തില്‍ അഭിനയിച്ചാണ് തുടക്കം.ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തില്‍ നസീറിനും മധുവിനുമൊപ്പം വേഷമിട്ടു. ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ക്യാപ്റ്റന്‍ രാജു അക്കാലത്തെ സിനിമകളിലെ നിത്യസാന്നിധ്യമായി.
ഓഗസ്റ്റ് ഒന്ന് ആവനാഴി അതിരാത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലെത്തി. വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍ രാജുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. കോമഡിയും നന്നായി വഴങ്ങുമെന്ന് പവനായി എന്ന കഥാപാത്രത്തിലൂടെയും സിഐഡി മൂസയിലെ കരംചന്ദിലൂടെയും ക്യാപ്റ്റന്‍ രാജു തെളിയിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അഞ്ച് ഭാഷകളിലായി 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തപ്പോഴും ഹാസ്യവേഷത്തിലെത്തിയപ്പോഴും വേഷമിട്ട ചിത്രങ്ങളില്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ അഭിനേതാവായിരുന്നുംക്യാപ്റ്റന്‍ രാജു.

Exit mobile version