Site icon Fourteen Kerala – 14 Kerala News

ഓളപ്പരപ്പിൽ ആവേശം തീർത്ത് നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

ആലപ്പുഴ : പുന്നമടക്കായലിലെ ഓളങ്ങൾക്ക് തീപ്പിടിച്ചു. 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടന്‍. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയാണ് മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്‌സില്‍ പായിപ്പാടന്‍ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആറാം ഹീറ്റ്‌സില്‍ മുന്നിലെത്തിക്കൊണ്ടാണ് വീയപുരത്തിന്റെ ഫൈനല്‍ പ്രവേശം.ആദ്യ ഹീറ്റ്‌സില്‍ കാരിച്ചാല്‍ ഒന്നാമതെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.

അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാന തുഴക്കാര്‍ കൂടതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇതുസംബന്ധിച്ച് സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നൽകി.

ഫൈനലിലെത്തിയ ചുണ്ടന്‍വള്ളങ്ങള്‍ ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്ത സമയം

നടുഭാഗം- 4.20.904

മേല്‍പ്പാടം- 4.22.123

വീയപുരം- 4.21.810

നിരണം- 4.21.269

21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്റുട്രോഫിക്കുവേണ്ടി മത്സരിച്ചത്. ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ ആറു ഹീറ്റ്സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിലെത്തിയത്.

Exit mobile version