തലശ്ശേരി: അമൃത് ഭാരത് നവീകരണ പ്രവൃത്തികൾക്കായി റെയിൽവേ ഏൽപ്പിച്ച കരാർ ജീവനക്കാർ റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ചു. വിറ്റഴിക്കാൻ ശ്രമിക്കുമ്പോൾ മൂന്നുപേരെ ആർപിഎഫ് പിടിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശി ഭാസ്കർ (36), കർണാടക മാണ്ഡ്യ സ്വദേശി കെ.എസ്. മനു (33), ബെംഗളൂരു സ്വദേശി എം.എൻ. മഞ്ജുനാഥ് (26) എന്നിവരാണ് അറസ്റ്റിലായത്.
450 കിലോ ഭാരമുള്ള 17 സ്റ്റീൽ ഉത്പന്നങ്ങൾ (ആങ്കിളുകൾ) ഓട്ടോയിൽ കയറ്റി വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തലശ്ശേരി ആർപിഎഫ് ചാർജ് ഓഫീസർ ഇൻസ്പെക്ടർ കെ. കേശവദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എം. സുനിൽ, കെ.വി. മനോജ് കുമാർ എന്നിവർ അടങ്ങുന്ന സ്‌ക്വാഡ് ആണ് പിടിച്ചത്. തലശ്ശേരി സിജെഎം കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.
