Site icon Fourteen Kerala – 14 Kerala News

ജെയ്നമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, ശരീരം മുറിച്ചു കത്തിച്ചു; സ്വീകരണമുറിയിലെ രക്തത്തുള്ളി വഴിത്തിരിവായി

ചേർത്തല : ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ പ്രതി സി.എം.സെബാസ്റ്റ്യൻ പള്ളിപ്പുറത്തെ വീട്ടിൽ വച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വീടിന്റെ സ്വീകരണമുറിയിൽ നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച ചില സൂചനകളും നിർണായകമായി. കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്നാണു സൂചന.

ഇയാളുടെ കുളിമുറിയിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മുറിച്ച മൃതദേഹഭാഗങ്ങൾ പല സ്ഥലത്തായി മറവു ചെയ്തിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം കരുതുന്നു. വീട്ടുവളപ്പിൽ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. വീട്ടുവളപ്പിൽ നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജെയ്നമ്മയുടേതാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്.
കത്തിക്കരിഞ്ഞ അസ്ഥികളിൽ ഡിഎൻഎ കണ്ടെത്തുന്നതു ശ്രമകരമായതിനാലാണു പരിശോധനാഫലം വൈകുന്നതെന്നാണു വിവരം. ജെയ്നമ്മയുടെ തിരോധാനക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സി.എം.സെബാസ്റ്റ്യനെ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(52) കാണാതായ കേസിലും അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് ആലോചിക്കുന്നു.

മറ്റൊരു കേസിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതിയുടെ അനുമതി ആവശ്യമുണ്ട്. സെബാസ്റ്റ്യനെ പ്രതിസ്ഥാനത്തു നിർത്താൻ കഴിയുന്ന തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച്. തെളിവുകൾ ശേഖരിച്ച ശേഷം ചേർത്തല മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകാനാണ് ആലോചന. അതേസമയം ബിന്ദു പത്മനാഭന്റെ പേരിൽ വ്യാജമുക്ത്യാർ തയാറാക്കി സ്വത്തു വിൽപന നടത്തിയ കേസിന്റെ വിചാരണയുടെ ഭാഗമായി സെബാസ്റ്റ്യനെ ഇന്നു കോടതിയിൽ ഹാജരാക്കും.

Exit mobile version