Site icon Fourteen Kerala – 14 Kerala News

വിവാഹം കഴിഞ്ഞ് നാലാം നാൾ സ്വർണവും പണവുമായി ഭർതൃവീട്ടിൽനിന്ന് മുങ്ങി; കല്യാണത്തട്ടിപ്പുകാരി പിടിയിൽ

ചെങ്ങന്നൂര്‍ : വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയുമായി മുങ്ങിയ യുവതി അറസ്റ്റില്‍. വിവിധ വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയായ പാലക്കാട് അനങ്ങനടി അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ ശാലിനി (40) ആണ് അറസ്റ്റിലായത്. ചെറിയനാട് സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

കൊട്ടാരക്കര സ്വദേശിനിയായ യുവതി, അനങ്ങനടി ഭാഗത്ത് വീടു വാങ്ങി താമസമാക്കിയതാണ്. അരൂരില്‍ വീട് വാടകയ്‌ക്കെടുത്ത് വൈക്കം സ്വദേശിയോടൊപ്പം കഴിയുന്നതിനിടയിലാണ് പിടിയിലായത്.പരാതിക്കാരിയുടെ മകന്റെ പുനര്‍വിവാഹത്തിന് നല്‍കിയ പരസ്യത്തിലെ നമ്പരിലൂടെയാണ് ശാലിനി ചെറിയനാട്ടെ കുടുംബവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന്, ഒറ്റപ്പാലത്തെ വീട്ടില്‍ പെണ്ണുകാണലിനെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം ശാലിനിയും അന്നുതന്നെ ചെറിയനാട്ടേക്കു പോന്നു. തൊട്ടടുത്ത ദിവസമായ ജനുവരി 20-ന് വിവാഹവും നടന്നു.മൂന്നുദിവസം ചെറിയനാട്ടെ വീട്ടില്‍ താമസിച്ചശേഷമാണ് ഭര്‍ത്താവിന്റെ പണവും സ്വര്‍ണവും പെര്‍ഫ്യൂമുകളുമായി കടന്നത്. പുണെയില്‍ ലീഗല്‍ അഡൈ്വസറാണെന്നും അവിടേക്കു പോകുകയാണെന്നുമാണ് പറഞ്ഞത്. ഭര്‍ത്താവാണ് തീവണ്ടി കയറ്റിവിട്ടത്. അതിനുശേഷം പ്രതി ഫോണ്‍ ഓഫാക്കി.

സംശയം തോന്നിയ യുവാവും അമ്മയും സഹോദരിയും നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് പണവും മറ്റും മോഷണംപോയെന്നു മനസ്സിലായത്. പുണെയില്‍നിന്ന് വരുന്നതുവരെ സൂക്ഷിക്കണമെന്നുപറഞ്ഞ് പ്രതി ഇവരെ ഏല്‍പ്പിച്ച ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നും കണ്ടെത്തി. യുവാവിന്റെ സഹോദരി സാമൂഹികമാധ്യമത്തില്‍ തിരഞ്ഞപ്പോഴാണ് ഇവര്‍ തട്ടിപ്പുകാരിയാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

Exit mobile version