Site icon Fourteen Kerala – 14 Kerala News

പ്രതികാരക്കൊലയുടെ ഒരു വർഷം; സലാഹുദ്ദീന്റെ മരണമറിയാതെ മക്കൾ, തോരാത്ത കണ്ണീരുമായി നജീബ

കണ്ണൂർ: കണ്ണവത്ത് എബിവിപി നേതാവ് ശ്യാം പ്രസാദ് വധത്തിന്റെ പ്രതികാരമായിട്ടായിരുന്നു അയൽവാസിയായ സലാഹുദ്ദീന്റെ കൊലപാതകം. ശ്യാം കൊലക്കേസിലെ ഏഴാം പ്രതിയായ എസ്ഡിപിഐ നേതാവ് സലാഹുദ്ദീൻ ജാമ്യത്തിലിറങ്ങിയ സമയത്താണ് ആർഎസ്എസുകാർ തക്കം പാർത്ത് പ്രതികാരം ചെയ്തത്.  പിതാവ് നഷ്ടപ്പെട്ട  പെൺകുഞ്ഞുങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ പാടുപെടുകയാണ് സലാഹുദ്ദീന്റെ ഭാര്യ നജീബ 

സഹോദരിമാരോടൊപ്പം യാത്ര ചെയ്യുമ്പോഴാണ്  സലാഹുദ്ദീൻ ആർഎസ്എസ് പ്രവർത്തകരുടെ കത്തിക്ക് ഇരയാകുന്നത്. എബിവിപി നേതാവ് ശ്രാം പ്രസാദിനെ വധിച്ചകേസിലെ പ്രതികാര കൊല. ഒരു കൊല്ലവും രണ്ടുമാസവും പിന്നിട്ടു.  കൂത്തുപറമ്പ് മുതിയങ്ങയിലെ വീട്ടിൽ സലാഹുദ്ദീന്റെ മക്കൾ അസ്വയും ഹാദിയയും ഉപ്പാപ്പയോടൊപ്പം കളിച്ചു തിമർക്കുകയാണ്. വാപ്പ ഗൾഫിലാണെന്നാണ് കുഞ്ഞുങ്ങളുടെ വിചാരം. വാപ്പ വാങ്ങിത്തന്ന കളിക്കോപ്പുകളോരോന്നും അസ്വ കാണിച്ചുതന്നു.  എന്നാൽ പതിനെട്ടാം വയസിൽ സലാഹുദ്ദീന്റെ കൈപിടിച്ച് പുതിയ ജീവിതം തുടങ്ങിയ നജീബയ്ക്ക് ഒന്നും മറക്കാനാകുന്നില്ല.

ഓരോ രാഷ്ട്രീയ കൊലപാതങ്ങളുടെ വാർത്ത കേൾക്കുമ്പോഴും നെഞ്ച് പിടയ്ക്കും. മക്കളുടെ കൂടെ കളിച്ച് ദു:ഖങ്ങൾ മറക്കാൻ ശ്രമിക്കും. അഞ്ച് വർഷം യാതൊരു പരാതിയുമില്ലാതെ സന്തോഷത്തോടെയായിരുന്നു ജീവിച്ചതെന്നും നജീബ പറയുന്നു. നജീബയെപ്പോലുള്ള എത്ര സഹോദരിമാരാണ് അമ്മമാരാണ് കുഞ്ഞുങ്ങളാണ് കൊണ്ടും കൊടുത്തുമുള്ള ഈ ചോരക്കളിൽ അനാഥമാക്കപ്പെടുന്നത്. പകയുടെ കത്തി താഴെവെക്കാത്ത രാഷ്ട്രീയക്കാരുടെ മുന്നിൽ തോറ്റുപോയ അസംഖ്യം മനുഷ്യർ.

Exit mobile version