Site icon Fourteen Kerala – 14 Kerala News

ഓടുന്ന ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

മുംബൈ: ഓടുന്ന ബസില്‍ ജനിച്ച ആണ്‍കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പര്‍ ബസിലായിരുന്നു സംഭവം. തുടര്‍ന്ന് റിഥിക എന്ന യുവതിയെയും അവരുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന യുവാവിനെയും സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഭാര്യാ-ഭര്‍ത്താക്കന്മാരാണെന്ന് പറയുന്നുണ്ടെങ്കിലും തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് ബസില്‍ നിന്ന് കുട്ടിയെ ഇവര്‍ വലിച്ചെറിയുന്നത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയില്‍ പൊതിഞ്ഞ് എറിയുകയായിരുന്നു. എന്തോ ഒന്ന് പുറത്തേക്ക് വീഴുന്നത് ശ്രദ്ധിച്ച ബസ് ഡ്രൈവര്‍ അപ്പോൾ തന്നെ കാര്യം അന്വേഷിച്ചിരുന്നു. അപ്പോൾ ഭാര്യ ഛര്‍ദ്ദിച്ചതാണെന്നാണ് റിഥികയുടെ കൂടെയുണ്ടായിരുന്ന അല്‍ത്താഫ് എന്ന യുവാവ് പറഞ്ഞത്.
പിന്നീട് റോഡില്‍ വീണുകിടക്കുന്ന കുഞ്ഞിനെ ഒരു വഴിയാത്രക്കാരനാണ് കണ്ടത്. അയാൾ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. പക്ഷേ കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ റിഥികയേയും അല്‍ത്താഫിനേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് വലിച്ചെറിഞ്ഞത് എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

ഇരുവരും പൂനെയില്‍ ഒന്നരവര്‍ഷമായി ഒരുമിച്ച് കഴിയുകയാണെന്നും വിവാഹിതരാണെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള ഒരു തെളിവും അവരുടെ പക്കല്‍ ഇല്ലെന്നും പൊലീസ് പറയുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version