Site icon Fourteen Kerala – 14 Kerala News

പത്ത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി; മുന്നേറി യുഡിഎഫ്, ഷൗക്കത്തിന്‍റെ ലീഡ് 8000 കടന്നു

നിലമ്പൂർ: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനിൽക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്.വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ തന്നെ മുന്നിട്ട് നിന്ന ആര്യാടൻ ഷൗക്കത്ത് പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ 8000 ത്തിലധികം വോട്ടിന് മുന്നിലാണ്.അതേസമയം, ഒമ്പതാം റൗണ്ടിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 207 വോട്ടിന്‍റെ ലീഡ് ലഭിച്ചു. വോട്ടെണ്ണിത്തുടങ്ങിയതിന് ശേഷം ഈ റൗണ്ടിൽ മാത്രമാണ് സ്വരാജ് ലീഡുയര്‍ത്തിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കാരണമായ പി.വി അൻവറിന് ലഭിച്ച വോട്ടുകള്‍ 10,000 കടന്നു.പത്താം റൗണ്ട് പൂര്‍ത്തിയാകുന്ന സമയത്താണ് അന്‍വര്‍ വ്യക്തമായ രാഷ്ട്രീയമേല്‍ക്കൈ നേടിയത്.

വഴിക്കടവിലടക്കം മേധാവിത്തം കാണിക്കാനും അൻവറിന് സാധിച്ചു. യുഡിഎഫിൽ നിന്ന് ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ടെന്നും സ്വരാജ് തോറ്റ് അമ്പി കിടക്കുകയായിരുന്നെന്ന് ക്രോസ് വോട്ടാണ് നില മെച്ചപ്പെടുത്തിയതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു.’യുഡിഎഫ് വോട്ടുകൾ അൻവറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ചില സ്ഥലങ്ങളില്‍ അന്‍വറിന് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ട്. അന്‍വര്‍ ചെറിയ ഫാക്ടറായിട്ടുണ്ട്.

അത് യാഥാര്‍ഥ്യമാണ്. ഇത്രയും വോട്ട് കിട്ടിയ ആളിനെ തള്ളാന്‍ കഴിയില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ല. അടച്ച വാതിലുകള്‍ വേണമെങ്കില്‍ തുറക്കാനും സാധിക്കും. നിലമ്പൂരിൽ പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരമാണ്…’. സണ്ണി ജോസഫ് പറഞ്ഞു. പി.വി അൻവർ ഫാക്ടർ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അത് തള്ളിക്കളയനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version