Site icon Fourteen Kerala – 14 Kerala News

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി; ഇന്ത്യയ്ക്ക് വീണ്ടും കത്തെഴുതി പാകിസ്താൻ

ഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ അഭ്യർഥന കത്തുമായി പാകിസ്താൻ. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സിന്ധു നദീജല ഉടമ്പടി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു. കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്നും നിലവിൽ ചര്‍ച്ചകൾക്ക് താല്‍പര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെയും കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്താൻ കത്തയച്ചിരുന്നു. പാകിസ്താൻ ജല വിഭവ സെക്രട്ടറി ജലശക്തി മന്ത്രാലയ സെക്രട്ടറിക്കാണ് കത്തയച്ചത്. പെഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി.
അതേസമയം അതിർത്തി കടന്നുള്ള പാക് ഭീകരവാദത്തെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടാനായെന്ന് മടങ്ങിയെത്തിയ സർവ്വകക്ഷി സംഘങ്ങൾ വ്യക്തമാക്കി. ശശി തരൂർ എംപി നയിച്ച സംഘവും രവിശങ്കർ പ്രസാദ് എംപി നയിച്ച സംഘവും ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തും. നേരത്തെ തിരിച്ചെത്തിയ എംപിമാർ വിദേശകാര്യ മന്ത്രി എസ് .ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 7 പ്രതിനിധി സംഘങ്ങളിൽ ലോക്സഭാംഗങ്ങളും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ 59 പേരാണ് 33 രാജ്യങ്ങൾ സന്ദർശിച്ചത്. ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version