Site icon Fourteen Kerala – 14 Kerala News

‘മൃതദേഹത്തോട് അനാദരവ്’, സർവക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി

ആലപ്പുഴ: ആലപ്പുഴയിലെ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത സർവക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കില്ല. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്മോർട്ടം നടപടികൾ ഇന്നത്തേക്ക് മനപ്പൂർവ്വം മാറ്റിയെന്നും ആരോപിച്ചാണ് നടപടി. 

രഞ്ജിത്തിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുന്ന സമയമായതിനാൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാൻ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയിൽ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സർവകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ബിജെപിയുടെ വിട്ടുനിൽക്കൽ. ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സർവകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ആത്മാർഥതയില്ലെന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ കുറ്റപ്പെടുത്തി. 

രഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം ബോധപൂർവം വൈകിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ‘ബിജെപി സമാധാനത്തിന് എതിരല്ല. ബിജെപിക്ക് കൂടി സൗകര്യപ്രദമായ ദിവസം സർവകക്ഷിയോഗം തീരുമാനിച്ചാൽ പങ്കെടുക്കുന്നത് ആലോചിക്കും. സർക്കാർ എസ്.ഡിപി.ഐക്ക് ഒപ്പമാണ്’. അവരുടെ സൗകര്യത്തിനാണ് സമാധാനയോഗം ഇന്ന് വിളിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

അതേ സമയം രഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഒമ്പതരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിനു വച്ച ശേഷം ആറാട്ടുപുഴ വലിയഴീക്കലെ രഞ്ജിത്തിന്റെ കുടുംബ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടർന്നാകും സംസ്കാരം.

മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ക്രൂരമായ കൊലപാതകങ്ങളുടെ ഞെട്ടലിലാണ് മണ്ണഞ്ചേരിയിലേയും ആലപ്പുഴ വെള്ളക്കിണറിയിലേയും ജനങ്ങൾ. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി ജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

Exit mobile version