Site icon Fourteen Kerala – 14 Kerala News

എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിന്റെ കൊലപാതകം; ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും പൊലീസ് അറിയിച്ചു.

മണ്ണാഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് അക്രമി സംഘം ഷാനിനെ വെട്ടിപരുക്കേൽപ്പിച്ചത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഷാനിന്റെ ശരീരത്തിൽ 40-ൽ അധികം വെട്ടുകളുണ്ടായിരുന്നു. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിലായതായി പൊലീസ് അറിയിച്ചു. അക്രമികൾ എത്തിയത് ആംബുലൻസിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വെള്ളക്കിണറിൽ നിന്ന് ആംബുലൻസ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ യുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലൻസെന്നും പൊലീസ് പറഞ്ഞു.

രഞ്ജിത്ത് ശ്രീനിവാസനെ ആക്രമിക്കാൻ അക്രമിസംഘം എത്തിയത് ആംബുലൻസിലാണെന്നാണ് പൊലീസ്‌ സംശയിക്കുന്നത്. എസ് ഡി പി ഐ യുടെ ചാരിറ്റി പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന ആംബുലൻസാണ് പൊലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചില ആയുധങ്ങൾ ആബുംലൻസിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ല. അക്രമികൾ ഈ ആംബുലൻസിൽ തന്നെയാണോ വന്നതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Exit mobile version