Site icon Fourteen Kerala – 14 Kerala News

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം; 11 എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ. അക്രമികൾ എത്തിയത് ആംബുലൻസിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വെള്ളക്കിണറിൽ നിന്ന് ആംബുലൻസ് കസ്റ്റഡിയിലെടുത്തു. എസ് ഡി പി ഐ യുടെ നിയന്ത്രണത്തിലുള്ളതാണ് ആംബുലൻസെന്നും പൊലീസ് പറഞ്ഞു.

രഞ്ജിത്ത് ശ്രീനിവാസനെ ആക്രമിക്കാൻ അക്രമിസംഘം എത്തിയത് ആംബുലൻസിലാണെന്നാണ് പൊലീസ്‌ സംശയിക്കുന്നത്. എസ് ഡി പി ഐ യുടെ ചാരിറ്റി പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന ആംബുലൻസാണ് പൊലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചില ആയുധങ്ങൾ ആബുംലൻസിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ല. അക്രമികൾ ഈ ആംബുലൻസിൽ തന്നെയാണോ വന്നതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

അതേസമയം ആലപ്പുഴ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കൾ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

Exit mobile version