Site icon Fourteen Kerala – 14 Kerala News

തളിപ്പറമ്പിൽ മണിക്കൂറുകളുടെ ഇടവേളയിൽ സ്കൂട്ടറുകൾ മോഷണം, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

കണ്ണൂർ: തളിപ്പറമ്പിൽ വ്യത്യസ്ത ഇടങ്ങളിൽ നിന്നായി മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് സ്കൂട്ടറുകൾ മോഷണം പോയി. കരിമ്പം സ്വദേശി രഘുനാഥൻ, തളിപ്പറമ്പ് സ്വദേശി മർവാൻ എന്നിവരുടെ സ്കൂട്ടറുകളാണ് മോഷണം പോയത്. മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കരിമ്പത്തെ അബിൻ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു രഘുനാഥന്റെ സ്കൂട്ടർ. വഴിയെ പോയ ഒരാൾ സ്കൂട്ടറിനെ ചുറ്റിപ്പറ്റി നിൽക്കുന്നു. അൽപനേരം പരിസരം വീക്ഷിക്കുന്നു. പിന്നെ ഒറ്റ പോക്കാണ് സ്കൂട്ടറും കൊണ്ട്.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് ഈ സ്കൂട്ടർ മോഷണം നടന്നത്. ഹോട്ടൽ ജീവനക്കാരനായ രഘുനാഥൻ ഹോട്ടലിനുള്ളിൽ കയറി തിരിച്ചെത്തിയപ്പോഴേക്ക് സ്കൂട്ടറില്ല. താക്കോൽ വാഹനത്തിന് മുകളിലായിരുന്നു.തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മലബാർ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിലാണ് രണ്ടാമത്തെ മോഷണം നടന്നത്. ഞായറാഴ്ച രാത്രിയാണ് ഉടമസ്ഥൻ മർവാൻ ഡ്രൈവിംഗ് സ്കൂൾ പരിസരത്ത് സ്കൂട്ടർ നിർത്തിയിട്ടത്.പുലർച്ചെയെത്തിയ കള്ളൻ സ്കൂട്ടർ കൊണ്ടുപോയി. താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു. രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് മൂന്നു മണിക്കൂറിന്‍റെ ഇടവേളയിൽ വ്യത്യസ്ത മോഷണം നടന്നത്.സിസിടിവി കേന്ദ്രീകരിച്ച് മോഷ്ടാക്കൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് തളിപ്പറമ്പ് പൊലീസ്. രണ്ട് പേരും ഒരു സംഘത്തിലുള്ള ആളുകളാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version