Site icon Fourteen Kerala – 14 Kerala News

വയനാട് ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ല കുറുക്കന്‍മൂലയിലെ കടുവയെന്ന് സിസിഎഫ്

വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ജില്ലയിലെ ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സിസിഎഫ്. ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ കുറുക്കന്‍മൂലയില്‍ എത്തി. കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് അയച്ചു. കടുവ കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് വ്യാഴാഴ്ച അറിയാം.

കടുവയെ പിടികൂടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സിസിഎഫ് ഡി. കെ വിനോദ്കുമാര്‍ പറഞ്ഞു. അതിനിടെ കുറുക്കന്‍മൂല മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ ഇന്ന് കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്.

രണ്ട് കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. വനംവകുപ്പ് പുറത്തുവിട്ട കടുവയുടെ ചിത്രത്തില്‍ നിന്ന് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടില്‍ ഇര തേടാന്‍ കഴിയാതെ ജനവാസ മേഖലയില്‍ തമ്പടിച്ചതായാണ് നിഗമനം. ഇതുവരെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളര്‍ത്ത് മൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടം പരിഹാരം നല്‍കുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

കുറുക്കന്‍മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. വനം വകുപ്പിന്റെയും പൊലീസിന്റെയും വന്‍ സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Exit mobile version