Site icon Fourteen Kerala – 14 Kerala News

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സലിനിടെ സൈക്കിളോടിച്ചു; 17കാരന്റെ മുടിപിടിച്ച് വലിച്ച് പൊലീസുകാരന്‍

സൂറത്ത്: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്‌സൽ നടക്കുന്ന റോഡില്‍ അബദ്ധത്തിൽ സൈക്കിൾ ഓടിച്ചു കയറ്റിയ 17 വയസുകാരന്റെ മുടി പിടിച്ച് തിരിച്ച് പൊലീസ്. വ്യാഴാഴാച്ച രത്തന്‍ ചൗക്കിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബി.എസ്. ഗാധ്വി എന്നു പേരുള്ള സബ് ഇന്‍സ്പെക്ടറാണ് 17 കാരനെ ഉപദ്രവിച്ചത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സല്‍ സമയത്ത് സൈക്കിളുമായാണ് കൗമാരക്കാരനായ യുവാവ് റോഡിലേക്ക് കയറിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെത്തി കൗമാരക്കാരന്റെ മുടിയില്‍ പിടിച്ച് വലിച്ച് അടിക്കുകയായിരുന്നു.

രാത്രി കരഞ്ഞു കൊണ്ടാണ് കുട്ടി തിരിച്ചെത്തിയതെന്നും പൊലീസ് മർദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും കുട്ടി പറഞ്ഞതായി ബന്ധുക്കളിലൊരാള്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്കും കൊണ്ട് പോയി.പൊലീസ് മർദ്ദിക്കുന്നതിനു പകരം കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു വേണ്ടതെന്നും ബന്ധു പ്രതികരിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ ഗാധ്വിയുടെ പെരുമാറ്റം തികച്ചും അനുചിതമാണെന്നും ഖേദിക്കുന്നുവെന്നും ഡിസിപി അമിത വനാനി പറഞ്ഞു.

അതേ സമയം മോർബി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ ബി.എസ്. ഗാധ്വിയെ ഉടനടി കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റിയതായും ഡിസിപി പറഞ്ഞു. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ബി.എസ്. ഗാധ്വിയുടെ ശമ്പള വർദ്ധനവുള്‍പ്പെടെ ഒരു വർഷത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

Exit mobile version