Site icon Fourteen Kerala – 14 Kerala News

സന്ദീപ് കുമാർ കൊലപാതകം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവല്ലയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതിനാൽ കസ്റ്റഡി നീട്ടാൻ പൊലീസ് ആവശ്യപ്പെടില്ല.

കൊലപാതകത്തിന്റെ ആസൂത്രണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളുടെ ഫോൺ കോൾ രേഖകൾ പൊലീസ് പരിശോശാധിക്കുകയാണ്. ഒന്നാം പ്രതി ജിഷ്ണുവിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെങ്കിലും മറ്റ് നാല് പ്രതികൾക്കും കുറ്റകൃത്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷിനെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അരുൺ എന്നയാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഇയാൾ നിലവിൽ മാവേലിക്കര ജയിലിൽ റിമാൻഡിലാണ്. ഡിസംബർ രണ്ടിനാണ് സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്.

ഈ മാസം 2ആം തിയതി രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലിൽ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തിൽ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version