Site icon Fourteen Kerala – 14 Kerala News

വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ചു, ഉദ്യോഗസ്ഥനെ വെട്ടുകത്തിയുമായി വന്ന് മർദ്ദിച്ച് വീട്ടുടമ

വണ്ടൂർ : വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസിൽ എത്തി മർദ്ദിച്ചു.
വണ്ടൂർ കെഎസ്ഇബി സെക‌്‌ഷൻ ഓഫിസിലെ ലൈൻമാൻ കാപ്പിൽ സി.സുനിൽ ബാബുവിനാണ് (39) മർദ്ദനമേറ്റത്. ഇയാളെ വണ്ടൂർ താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു ചികിത്സ നൽകി.അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് പള്ളിക്കുന്ന് തച്ചു പറമ്പൻ സക്കറിയ സാദിഖിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തെങ്ങുകയറ്റ തൊഴിലാളിയായ ഇയാൾ വെട്ടുകത്തിയുമായി ഓഫിസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. രാവിലെ പത്തിനാണു സംഭവം. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്.പ്രകോപിതനായി കെഎസ്ഇബി ഓഫിസിൽ എത്തിയ സക്കറിയ സാദിഖ്, ഫോൺ ചെയ്യുകയായിരുന്ന സുനിൽ ബാബുവിനെ പുറകിൽനിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തു.

തടയാൻ ചെന്ന മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഓഫിസിലെ ബെഞ്ചിന്റെ അരികിലൂടെ ഉദ്യോഗസ്ഥർ ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സുനിൽബാബുവിന്റെ കഴുത്തിനും പുറത്തും മർദ്ദനമേറ്റു.

Exit mobile version