Site icon Fourteen Kerala – 14 Kerala News

അട്ടപ്പാടിയിൽ നവജാത ശിശു ഐസിയു ഉടൻ; ആരോഗ്യമന്ത്രി വീണാ ജോർജ്

അട്ടപ്പാടിയിൽ നവജാത ശിശു ഐസിയു ഉടനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ശിശുരോഗ വിദഗ്‌ധനെയും ഗൈനക്കോളജിസ്റിനെയും നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചുരമിറങ്ങാത്ത അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കും. കൂടാതെ കോട്ടത്തറ ആശുപത്രിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെന്നും വീണാ ജോർജ് പറഞ്ഞു. പരാതി പരിശോധിച്ച് വീഴ്ച്ച സംഭവിച്ചെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഹൈ റിസ്കിലുള്ള ഗർഭിണികൾക്കായി പ്രത്യേക നിരീക്ഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജ് അട്ടപ്പാടിയിലെത്തി. അഗളി സിഎച്ച്സിയിലെത്തിയ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കോട്ടത്തറ ട്രൈബൽ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും ആരോഗ്യമന്ത്രി സന്ദർശിക്കും. വിവിധ ഊരുകൾ സന്ദർശിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മന്ത്രി സന്ദർശിക്കും. അഗണി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലൻസ് നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ബേസിക്ക് സപ്പോർട്ടുള്ള ആംബുലൻസാവും അനുവദിക്കുക.

അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

Exit mobile version