Site icon Fourteen Kerala – 14 Kerala News

ചെലവ് നോക്കേണ്ടത് ഭർത്താവ്; ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിയെ പരിപാലിക്കേണ്ടത് ഭർത്താവെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ഭാര്യക്ക്‌ ആവശ്യത്തിന് വരുമാനമുണ്ടെങ്കിലും കുട്ടിക്ക് ചെലവിന് കൊടുക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി.ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മകൾക്ക് 7,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഭാര്യക്ക് നല്ല വരുമാനമുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്‍റെ വാദമാണ് കോടതി തള്ളിയത്.
22,000 രൂപ മാത്രമാണ് തന്‍റെ വരുമാനമെന്നും ആറ് പേർ തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇയാൾ കോടതിയെ അറിയിച്ചു. കൂടാതെ, അമ്മക്ക് കുട്ടിയെ പരിപാലിക്കാനുള്ള സാമ്പത്തിക വരുമാനം ഉണ്ടെന്നും ഭർത്താവ് പറഞ്ഞു.
ഭാര്യക്ക്‌ വരുമാനമുള്ള ജോലിയുള്ളത് കുട്ടിയോടുള്ള ഭർത്താവിന്‍റെ ബാധ്യത ഇല്ലാതാക്കുന്നില്ലെന്ന് ജസ്റ്റിസ് സുമീത് ഗോയൽ വ്യക്തമാക്കി. മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പിതാവിനും ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ഇടക്കാല ചെലവ് നൽകണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ഈ വിഷയത്തിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഹൈകോടതി അറിയിച്ചു.

Exit mobile version