Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയിൽ ട്രെയിൻ നീങ്ങുന്നതിനിടെ കയറാൻ ശ്രമിച്ച് താഴെ വീണ യുവാവിന് പുതുജീവൻ; ജീവൻ പണയം വച്ച് രക്ഷപ്പെടുത്തിയത് തലശേരിയിലെ ആർപിഎഫ് ഉദ്യോഗസ്ഥൻ

തലശ്ശേരി: തലശ്ശേരിയിൽ ട്രെയിൻ നീങ്ങുന്നതിനിടെ കയറാൻ ശ്രമിച്ച് താഴെ വീണ മുംബൈ സ്വദേശിക്ക് പുതുജീവൻ. ട്രെയിൻ നീങ്ങുന്നതിനിടെ കയറാൻ ശ്രമിക്കുമ്പോൾ ട്രാക്കിലേക്ക് കാൽ വഴുതി വീണ യാത്രക്കാരനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി റെയിൽവെ പൊലീസുകാരൻ .തലശേരി റെയിൽവെ പൊലീസ് എ.എസ്.ഐ പി.ഉമേശനാണ് തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ചന്ദ്രകാന്തിന് മുന്നിൽ രക്ഷകനായത്.

ട്രെയിനിൽ നിന്നു വീണ യാത്രക്കാരനെ സെക്കൻ്റുകൾ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയൊ പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹങ്ങൾക്ക് നടുവിലാണിപ്പോൾ ഉമേശൻ. ജീവിതത്തിൽ സെക്കൻ്റുകൾക്ക് എത്ര മാത്രം വിലയുണ്ടെന്നറിയാൻ തലശേരി റെയിൽവെ സ്റ്റേഷനിലെ ഈ ക്യാമറാ ദൃശ്യങ്ങൾ കണ്ടാൽ മതി.തിരുവനന്തപുരത്തു നിന്നും കൊച്ചുവേളിയിൽ മുംബൈയിലേക്ക് 40 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ ചന്ദ്രകാന്ത്. ട്രെയിൻ തലശേരിയിലെത്തിയപ്പോൾ ചായ കുടിക്കാനായായി തലശേരി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ചായ വാങ്ങി മടങ്ങുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.ട്രെയിനിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട് പ്ലാറ്റ് ഫോമിലേക്ക് വീണു. ഈ സമയം സമീപത്തുണ്ടായിരുന്ന റെയിൽവേ പോലിസ് എ എസ് ഐ പി. ഉമേശൻ ഉടൻ തന്നെ സ്വന്തം ജീവൻ പോലും പണയം വെച്ച് യാത്രക്കാരനെ രക്ഷപെടുത്തുകയായിരുന്നു.ഫ്ലാറ്റ്ഫോമിൽ വീണു കിടന്ന് ഉമേശൻ ചന്ദ്രകാന്തിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ചങ്കിടിപ്പോടെയെ കാണാനാകൂ. രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഉമേശൻ്റെ വാക്കുകൾ ഇങ്ങനെ.

ഏറനാട് എക്സ്പ്രസിൽ രാവിലെ 10 ന് തലശേരിയിൽ എത്തുന്ന ഉമേശന് 3 മണിയോടെ എത്തുന്ന കണ്ണൂർ പാസഞ്ചറിൽ മടങ്ങുന്നത് വരെ തലശേരി ഫ്ലാറ്റ്ഫോം ഡ്യൂട്ടിയാണ്.കാര്യങ്ങളൊന്നുമറിയാതെ യാത്ര തുടർന്ന സംഘത്തെ റെയിൽവെ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങളറിയുന്നത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ചന്ദ്രകാന്തിനെ മംഗള എക്സ്പ്രസിൽ കയറ്റി വിടുകയായിരുന്നു. കണ്ണൂർ മാതമംഗലം സ്വദേശിയാണ് എ.എസ്.ഐ ഉമേശൻ.

Exit mobile version