Site icon Fourteen Kerala – 14 Kerala News

12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തിരുവനന്തരപുരത്ത് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡും കണ്ണൂരും ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പുതുതായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവനന്തപുരം, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്.

അടുത്ത ദിവസങ്ങളിലായി ബംഗാളിലും അറബിക്കടലിലുമായി പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ സമീപം നാളെയും അറബിക്കടലില്‍ മഹാരാഷ്ട്രാ തീരത്തിന് സമീപം മറ്റന്നാളും ന്യൂനമര്‍ദമുണ്ടാകുമെന്നാണ് പ്രവചനം. ശ്രീലങ്കന്‍ തീരത്ത് ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്.

തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. അതില്‍ തിരുവനന്തപുരവും ആലപ്പുഴയും മഴക്കെടുതിയിലാണ്.തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷം. അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. വിതുര, നെടുമങ്ങാട്, പാലോട്,ആറ്റിങ്ങല്‍, ആര്യനാട് എന്നിവിടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ആലപ്പുഴയിലും കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി.

Exit mobile version