Site icon Fourteen Kerala – 14 Kerala News

എം ആർ അജിത് കുമാറിനെതിരെയുള്ള നടപടി വൈകുന്നു; സർക്കാരിനെതിരെ കടുത്ത വിമർശനം

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള നടപടി വൈകുന്നു. പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അന്വേഷണം പുരോഗമിക്കുമ്പോഴും എം ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.നേരത്തെ എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നു. ഈ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.

അതേസമയം, പി വി അൻവർ എംഎൽഎ നാളെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും കാണും. എഡിജിപി എം ആർ അജിത് കുമാറിനും മുൻ എസ് പി സുജിത് ദാസിനും എതിരെയുള്ള തെളിവുകൾ ഇരുവർക്കും കൈമാറിയേക്കും.
എഡിജിപിയെ മാറ്റി നിർത്തണമെന്ന് പി വി അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. നേരത്തെ എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും പി വി അൻവർ പരാതി നൽകിയിരുന്നു.
ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും വിവാദമായതോടെ അജിത് കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളിൽ സമ്മർദ്ദമേർന്നുണ്ട്.ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു.

സ്വകാര്യ സന്ദർശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം ആർ അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.എം ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് വെളിപ്പെടുത്തിയത്.

Exit mobile version