Site icon Fourteen Kerala – 14 Kerala News

തോരാതെ പേമാരി; കോഴിക്കോട്, വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ ഇന്ന് അവധിയാണ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള, ലക്ഷദ്വീപ് ,കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുകയാണ്. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇടുക്കിയിലെ ജലനിരപ്പ് 52.81 ശതമാനവും വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനവുമായി വർധിച്ചു.

മഴതുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ ട്രെയിൻ്റെ സമയത്തിൽ മാറ്റമുണ്ട്. രാവിലെ 05.15-ന് (ജൂലൈ 31 ബുധനാഴ്ച) തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.30നാണ് പുറപ്പെടുക. കന്യാകുമാരി – മംഗളൂരു സെൻട്രൽ 16650 പരശുറാം എക്സ്പ്രസ് ഭാഗികമായി റദ്ദ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 03.45ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ, കന്യാകുമാരി മുതൽ ഷൊര്‍ണൂര്‍ വരെയുള്ള സര്‍വീസ് റദ്ദാക്കി. പതിവ് സമയം പ്രകാരം ഷൊർണൂരിൽ നിന്നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.

Exit mobile version