Site icon Fourteen Kerala – 14 Kerala News

കുത്തനെ ഇടിഞ്ഞ് ചെമ്മീന്‍വില; ചാകരയുടെ ഗുണം ലഭിക്കാതെ തൊഴിലാളികളും കച്ചവടക്കാരും

ചെറുവത്തൂർ: ചെമ്മീൻവില കുത്തനെ ഇടിഞ്ഞതിനാൽ ചാകരയുടെ ഗുണം തൊഴിലാളികൾക്കും കച്ചവടക്കാർക്കും കിട്ടിയില്ല.
കിലോയ്ക്ക് 220 മുതൽ 280 രൂപവരെ കിട്ടിയിരുന്ന പൂവാലി ചെമ്മീന് വില നേർപകുതിയായി. കൊച്ചിയിലെ മത്സ്യസംഭരണ കേന്ദ്രങ്ങളിലെത്തിച്ചാൽ ഈ തുകയും തത്സമയം കിട്ടുന്നില്ല.മീൻ കയറ്റി അയച്ചശേഷം വില തരാമെന്ന നിലപാടാണിപ്പോൾ. കഴിഞ്ഞദിവസങ്ങളിൽ കൊച്ചിയിലെത്തിച്ച ചെമ്മീന് കിലോയ്ക്ക് 90 മുതൽ 120 രൂപവരെയാണ് വിലയിട്ടതെന്ന് ഫിഷ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ ചെമ്മീൻ വാങ്ങുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതാണ് വില കുത്തനെ ഇടിയാൻ ഇടയാക്കിയത്.പ്രതിസന്ധി മറികടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നാലുദിവസം മടക്കര തുറമുഖത്ത് ചെമ്മീൻ ചാകരയായിരുന്നു ട്രോളിങ് നിരോധനവും കടലേറ്റവും കാരണം നിശ്ചലമായ തുറമുഖത്ത് വീണ്ടും ആളനക്കമായി.കടലിൽ പോയ വള്ളങ്ങൾ നിറയെ പൂവാലിയുമായാണ് തീരത്തണഞ്ഞത്. 2000 കിലോ ചെമ്മീൻ കിട്ടിയ വള്ളങ്ങളുണ്ട്. മീൻ തുറമുഖത്തിറക്കിയ ശേഷം വീണ്ടും കടലിലേക്ക് പോയ വള്ളങ്ങളുണ്ട്.

ചെമ്മീൻ ചാകരയുടെ ഗുണം പഴയപോലെ തൊഴിലാളികൾക്ക് കിട്ടിയില്ല. ആദ്യദിവസം 120 രൂപവരെ കിട്ടിയിരുന്നത് നാലാം ദിവസമായപ്പോഴേക്കും 90 രൂപയായി.ചെമ്മീൻ ധാരാളമുണ്ടെന്നും വിലക്കുറവാണെന്നും അറിഞ്ഞ് നാടിന്റെ പലഭാഗങ്ങളിൽനിന്നും മീൻവാങ്ങാൻ ആളുകൾ എത്തിയതോടെ തുറമുഖത്തും ലേലപ്പുരയിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു.

Exit mobile version