Site icon Fourteen Kerala – 14 Kerala News

യുവതി ആശുപത്രിയിൽ തന്നെ, കൊക്കെയിൻ പുറത്തെത്തുന്നതും കാത്ത് ഡി.ആർ.ഐ; പുറത്തെടുക്കുന്നത് വയറിളക്കി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ടാന്‍സാനിയന്‍ സ്വദേശിനി വെറോനിക്ക അഡ്രേഹെലം നിഡുങ്കുരുവിന്റെ ശരീരത്തില്‍നിന്ന് പൂര്‍ണമായും കൊക്കെയിന്‍ പുറത്തെടുക്കാനായിട്ടില്ല.അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ കഴിയുന്ന വെറോണിക്ക ഡി.ആര്‍.ഐ. യുടെ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ചയോടെ കൊക്കെയിന്‍ ഗുളികകളെല്ലാം പുറത്തെടുക്കാനായാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കും.
ഇവരുടെ ശരീരത്തില്‍നിന്നു പുറത്തെടുത്ത ഗുളികകള്‍ കൊക്കെയിന്‍ ആണെന്ന് രേഖാമൂലം സ്ഥിരീകരിക്കേണ്ടതുമുണ്ട്. 1.800 കിലോ കൊക്കെയിന്‍ ഇതുവരെ ഇവരുടെ ശരീരത്തില്‍ നിന്നു പുറത്തെടുത്തതായാണ് വിവരം.ഇവര്‍ രോഗബാധിതയായതിനാലാണ് ശരീരത്തില്‍നിന്ന് കൊക്കെയിന്‍ ഗുളികകള്‍ പുറത്തെടുക്കാന്‍ താമസം നേരിടുന്നത്. പഴവര്‍ഗങ്ങള്‍ നല്‍കി വയറിളക്കിയാണ് ഗുളികകള്‍ പുറത്തെടുക്കുന്നത്.

കോടികള്‍ വിലമതിക്കുന്ന കൊക്കെയിന്‍ ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെ 16-നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) പിടികൂടിയത്.എത്യോപ്യയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയതാണിവര്‍. ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയ ഇവരെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്ന് 19 കോടി രൂപ വില വരുന്ന 1.945 കിലോ കൊക്കെയിന്‍ കണ്ടെടുത്തിരുന്നു. ഇയാള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്.

Exit mobile version