Site icon Fourteen Kerala – 14 Kerala News

വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. മനു, അജിൻ എന്നിവരാണ് പിടിയിലായത്. ഇവർ രണ്ടുപേരും ജയയെ മർദ്ദിച്ചു എന്ന് പൊലീസ് സ്ഥിരീകരിച്ചു.സംഭവത്തിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ജയയുടെ ബന്ധു ഇവർക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. വൈപ്പിന്‍ പത്താംകുളങ്ങര സ്വദേശി ജയയ്ക്കാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ ജയയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ജയയുടെ ബന്ധുവായ പ്രിയങ്ക, ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മിഥുന്‍ദേവ് എന്നിവരാണ് പിടിയിലായത്.ജയയുടെ പിതൃസഹോദരിയുടെ മകളാണ് പ്രിയങ്ക. ഇവരുടെ ഭര്‍ത്താവ് സജീഷ് ഒളിവിലാണ്. ജയയുടെ അയല്‍വാസി കൂടിയായ പ്രിയങ്കയുമായി വഴിയെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.

ഇതേ തുടര്‍ന്നാണ് ജയയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. മിഥുന്‍ദേവാണ് ക്വട്ടേഷന്‍ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കിയത്.ആശുപത്രിയിലേക്കെന്ന് അറിയിച്ച് ഓട്ടം വിളിച്ചാണ് ക്വട്ടേഷന്‍ സംഘം ജയയെ സമീപിച്ചത്. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളും ജയ നേരിടുന്നുണ്ട്.

Exit mobile version