Site icon Fourteen Kerala – 14 Kerala News

സപ്ലൈകോയില്‍ കിട്ടാക്കനിയായി പഞ്ചസാര; സത്യാഗ്രഹം പ്രഖ്യാപിച്ച് സി.പി.ഐ. സംഘടന

തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പനശാലകളില്‍ കിട്ടാക്കനിയായി പഞ്ചസാര. ഓണക്കാലത്തിനുശേഷം സ്റ്റോക്ക് വന്നിട്ടില്ല. പഞ്ചസാരവ്യാപാരികള്‍ക്കുള്ള 200 കോടിയുടെ കുടിശ്ശിക നല്‍കാത്തതിനാല്‍ വിതരണക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.

പലവട്ടം ധനവകുപ്പിനോടു പണംചോദിച്ചെങ്കിലും തുക ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് ഭക്ഷ്യവകുപ്പിന്റെ പരാതി. സപ്ലൈകോയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹം പ്രഖ്യാപിച്ചു. പൊതുവിപണിയില്‍ കിലോഗ്രാമിന് 45 രൂപയുള്ള പഞ്ചസാരയ്ക്ക് സപ്ലൈകോയില്‍ 28 രൂപ നല്‍കിയാല്‍ മതി.

സപ്ലൈകോയുടെ എല്ലാ വിതരണക്കാര്‍ക്കുമായി 600 കോടിയാണ് സര്‍ക്കാര്‍ കുടിശ്ശികയായി നല്‍കാനുള്ളത്. സത്യാഗ്രഹം പ്രഖ്യാപിച്ച് സി.പി.ഐ. സംഘടന സപ്ലൈകോക്ക് സര്‍ക്കാര്‍ 1500 കോടി നല്‍കാനുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വാദം. ഇതില്‍ വിഷു-ഈസ്റ്റര്‍-റംസാന്‍ ചന്തയുടെ ഭാഗമായി മാര്‍ച്ചില്‍ ധനവകുപ്പ് 200 കോടി അനുവദിച്ചിരുന്നു. പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല.

Exit mobile version