Site icon Fourteen Kerala – 14 Kerala News

ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

തിരുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുത്തറയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അച്ഛൻ ഉന്നയിച്ച ആരോപണങ്ങളിലെ തെളിവുകൾ സീൽചെയ്ത കവറിൽ കൈമാറാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കേസ് മേയ് മൂന്നിന് വീണ്ടും പരിഗണിക്കും. കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും പുതിയ തെളിവുകൾ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെങ്കിൽ സീൽ ചെയ്ത കവറിൽ സമർപിക്കാനും സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു.

തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറാണെന്നും സിബിഐ അഭിഭാഷകൻ വ്യക്തമാക്കി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയിൽ പറയുന്നത്. ജെസ്നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്. പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജെസ്ന വീട്ടിൽനിന്ന് പോകുന്നതിനു ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ജെസ്ന രഹസ്യമായി പ്രാർഥിക്കാൻപോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കായിട്ടിയിരുന്നു. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ലോക്കൽപൊലീസോ തങ്ങളോ എടുത്തിട്ടില്ലെന്നാണ് സിബിഐ നിലപാട്.

Exit mobile version