Site icon Fourteen Kerala – 14 Kerala News

തൃശ്ശൂര്‍ പൂരം; ‘അപകടകാരികളായ ആനകളെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുത്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് പ്രത്യേക ഉത്തരവിറക്കി. അപകടകാരികളായ ആനകളെ ഏപ്രില്‍ 17 മുതല്‍ 20 വരെ നഗരാതിര്‍ത്തിയില്‍പ്പോലും പ്രവേശിപ്പിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പൂരം സംഘാടകര്‍, ആനയുടമകള്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ളതാണ് പ്രത്യേക ഉത്തരവ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡ്രോണ്‍, ഹെലിക്യാം എന്നിവയ്ക്ക് നിരോധനമുണ്ട്.

ഹെലികോപ്റ്റര്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്കും നിരോധനമുണ്ട്. സ്വരാജ് റൗണ്ടിലും ഇവ ഉപയോഗിക്കരുത്. ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചു. 17 മുതല്‍ 20 വരെയാണ് നിരോധനം.

ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ള ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടില്ല. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ ഭീഷണിയായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണാന്‍ ആളുകളെ പ്രവേശിപ്പിക്കരുത്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കണം. ഘടകപൂരങ്ങള്‍ സമയക്രമം പാലിക്കണം.

Exit mobile version