Site icon Fourteen Kerala – 14 Kerala News

നായയെ എറിഞ്ഞത് ചോദ്യം ചെയ്തു; ഉടമയ്ക്ക് ക്രൂര മര്‍ദനം,നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: തന്റെ വീട്ടിലെ നായയെ എറിഞ്ഞത് ചോദ്യം ചെയ്തയാള്‍ക്ക് ക്രൂര മര്‍ദനം. ഹൈക്കോടതിയിലെ ഡ്രൈവര്‍ കൊച്ചി മുല്ലശ്ശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍പറമ്പില്‍ വിനോദിനാ (45) ണ് മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വിനോദിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാണ സോനിപറ്റ് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ വധശ്രമത്തിന് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. തപാല്‍ വകുപ്പിലെ ജീവനക്കാരാണിവര്‍.

25-ന് രാത്രി 10.30-നാണ് സംഭവം. മുല്ലശ്ശേരി കനാല്‍ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രതികളിലൊരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. വിനോദ് ഇത് ചോദ്യം ചെയ്തു. ഇവരും വിനോദുമായി വാക്കേറ്റമുണ്ടായി. രണ്ടുപേര്‍ ചേര്‍ന്ന് വിനോദിനെ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തു. അശ്വിനി ഗോള്‍കര്‍ പിറകിലൂടെ വന്ന് വിനോദിന്റെ കഴുത്തിനു പിടിച്ച് വലതുകൈത്തണ്ട കൊണ്ട് കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. മുട്ടുകുത്തി വിനോദ് കമിഴ്ന്നു വീണിട്ടും കഴുത്തില്‍നിന്ന് പിടിവിട്ടില്ല. പുറത്ത് കയറിയിരുന്ന് വലതു കൈത്തണ്ട കൊണ്ട് കഴുത്തില്‍ അമര്‍ത്തി വലിച്ചു മുറുക്കി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പ്രതിയുടെ പിടിയില്‍നിന്നു വിനോദിനെ മോചിപ്പിച്ചത്. അപ്പോഴേക്കും വിനോദ് അവശനായിരുന്നു. ഉടന്‍ ആശുപത്രിയിലാക്കി. കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്സിജന്‍ എത്തുന്നത് തടസ്സപ്പെട്ടതിനെത്തുര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

വിനോദ് താമസിക്കുന്നതിന് രണ്ട് വീട് അപ്പറുമാണ് പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സെന്‍ട്രല്‍ എ.സി.പി. വി.കെ. രാജുവിന്റെ നിര്‍ദേശാനുസരണം പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ റെജി രാജ്, അനൂപ് ഷാഹിന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കെ.എസ്.ആര്‍.ടി.സി. പരിസരത്തെ വിവേകാനന്ദ റോഡില്‍നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version