Site icon Fourteen Kerala – 14 Kerala News

വധശ്രമം അടക്കം നിരവധി കേസുകള്‍; കുപ്രസിദ്ധരായ നാല് പേരെ കാപ്പ ചുമത്തി നാടു കടത്തിയെന്ന് പൊലീസ്

തൃശ്ശൂർ: തൃശ്ശൂർ റൂറല്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാട് കടത്തിയെന്ന് പൊലീസ്. മാള പളളിപ്പുറം സ്വദേശി മേലേടത്ത് വീട്ടില്‍ സിനോജ്, നെല്ലായി ആലത്തൂര്‍ സ്വദേശി പേരാട്ട് വീട്ടില്‍ ഉജ്ജ്വല്‍, കൊടകര പഴമ്പിളളി സ്വദേശി ഇരിങ്ങപ്പിളളി വീട്ടില്‍ രമേഷ്, കുറ്റിച്ചിറ കാരാപ്പാടം സ്വദേശി മഠത്തിപ്പറമ്പില്‍ വീട്ടില്‍ ധനില്‍ എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയതെന്ന് തൃശൂര്‍ റൂറല്‍ പൊലീസ് അറിയിച്ചു. ‘സിനോജ് രണ്ട് വധശ്രമക്കേസുകളിലും ഒരു കവര്‍ച്ചാക്കേസിലും ഉള്‍പ്പടെ ഏഴ് കേസുകളില്‍ പ്രതിയാണ്.

2022ല്‍ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. തിരിച്ചെത്തിയ പ്രതി വീണ്ടും വധശ്രമക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ നല്‍കിയ ശുപാര്‍ശയില്‍ കളക്ടര്‍ കൃഷ്ണ തേജ ആണ് ആറ് മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.’ ഉജ്ജ്വല്‍ രണ്ട് വധശ്രമക്കേസുകള്‍ ഉള്‍പ്പടെ ഏഴ് കേസുകളിലും, രമേഷ് മൂന്ന് വധശ്രമക്കേസുകള്‍ ഉള്‍പ്പടെ എട്ടു കേസുകളിലും, ധനില്‍ ദേഹോപദ്രവം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ ആറ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് നവനീത് ശര്‍മ്മ നല്‍കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം ആണ് ഇവരെ ആറു മാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവ് ലംഘിച്ചാല്‍ പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്. മാള പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, കൊടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ റഫീക്ക്, വെളളിക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിളള, മാള സബ്ബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖരന്‍, കൊടകര അസി. സബ്ബ് ഇന്‍സ്‌പെക്ടര്‍ ജ്യോതിലക്ഷ്മി, മാള പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജി, വെളളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഡേവിസ്, രാജേഷ് ചന്ദ്രന്‍ എന്നിവര്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തിനും ഉത്തരവുകള്‍ നടപ്പാക്കുന്നതിനും പ്രധാന പങ്ക് വഹിച്ചെന്നും റൂറല്‍ പൊലീസ് അറിയിച്ചു.

Exit mobile version