Site icon Fourteen Kerala – 14 Kerala News

സിദ്ധാർഥന്റെ മരണം: കേസ് CBI-ക്ക് കൈമാറുന്നത് വൈകിപ്പിക്കാൻ നീക്കം, ചെറുക്കും- സതീശൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറുന്നത് വൈകിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എസ്.എഫ്.ഐ ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് കന്റോൺമെന്റ് ഹൗസിലെത്തി. കൊലയാളികളെ സർക്കാരും പൊലീസും സി.പി.എം നേതാക്കളും ചേർന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ സിദ്ധാർത്ഥിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകും’ – അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൊലയാളികളെ സംരക്ഷിക്കാനാണ് തുടക്കം മുതൽക്കെ ഡീനും പൊലീസും ശ്രമിച്ചത്. പ്രതിപക്ഷ വിദ്യാർഥി, യുവജന, മഹിള സംഘടനകളുടെ സമരവും തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദവുമാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കിയത്. എന്നാൽ കേസ് സി.ബി.ഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകൾ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സർവകലാശാലയും സി.പി.എമ്മും പൊലീസും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version