Site icon Fourteen Kerala – 14 Kerala News

നാടോടികള്‍ പരാതിപ്പെടില്ലെന്ന വിശ്വാസം; രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി മറ്റൊരു കുട്ടിയേയും ലക്ഷ്യം വച്ചതായി പോലീസ്

തിരുവവന്തപുരം: രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി ഹസൻകുട്ടി മുമ്ബ് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്.കൊല്ലം പോളയത്തോട് വഴിയരികില്‍ കിടന്നുറങ്ങിയ നാടോടി പെണ്‍കുട്ടിയെ തട്ടിയെടുക്കാനാണ് പ്രതി ശ്രമിച്ചത്. കുട്ടി ഉറക്കമുണർന്ന് കരഞ്ഞതോടെ ഇയാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഇതിനിടയില്‍ കയറില്‍ തട്ടി താഴെ വീഴുകയുമായിരുന്നു. തുടർന്ന് നാടോടികള്‍ ഇയാളെ മർദ്ദിച്ച്‌ വിട്ടയച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പരാതിയില്ലെന്നും നാടോടികള്‍ പറഞ്ഞു.

പോക്‌സോ കേസില്‍ പിടിയിലായ ഹസൻകുട്ടി ഇക്കഴിഞ്ഞ ജനുവരി 12നാണ് ഹസൻകുട്ടി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇതിനു ശേഷം കൊല്ലത്തെത്തിയ ഇയാള്‍ ഇവിടെ നിന്നും പെണ്‍കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. നാടോടികളുടെ കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിക്കാനായി ലക്ഷ്യമിട്ടിരുന്നത്. ഇവർ പോലീസില്‍ പരാതി നല്‍കാത്തതുകൊണ്ടാണ് നാടോടി കുട്ടികളെ മാത്രം ലക്ഷ്യം വക്കുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് എത്തിപ്പോഴാണ് പ്രതി വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ കണ്ടത്. ഇതോടെ കുട്ടിയെ ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി കരഞ്ഞതോടെ വായപൊത്തി പിടിക്കുകയും ഇത് ബോധം മറയാൻ കാരണമാവുകയും ചെയ്തു. ഇതോടെ ഭയന്നുപോയ ഇയാള്‍ പെണ്‍കുട്ടിയെ ഓടയില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ലൈംഗികാതിക്രമ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Exit mobile version