Site icon Fourteen Kerala – 14 Kerala News

വിദേശ മദ്യങ്ങള്‍ക്ക് ഗാലനേജ് ഫീസ് കൂട്ടാനുള്ള ബജറ്റ് നിർദ്ദേശം ബെവ്‌ക്കോയ്ക്ക് വലിയ തിരിച്ചടി

തിരുവനന്തപുരം: വിദേശ മദ്യങ്ങള്‍ക്ക് ഗാലനേജ് ഫീസ് കൂട്ടാനുള്ള ബജറ്റ് നിർദ്ദേശം ബെവ്ക്കോയ്ക്ക് വലിയ തിരിച്ചടിയാകും. തനത് ഫണ്ടിൽ കുറവു വരുന്നതോടെ മദ്യവില ഉയർത്താൻ ശുപാർശ ചെയ്യേണ്ടിവരും. മദ്യത്തിന് നേരിട്ട് വില വർദ്ധന നിർദ്ദേശിക്കാതെ കുറുക്കുവഴി തേടുകയായിരുന്നു ബജറ്റിലൂടെ സർക്കാർ ചെയ്തത്. മദ്യ വിൽപ്പനയിലൂടെ ബെവ്ക്കോയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും സർക്കാരിന് നൽകുന്ന ഒരു വിഹിതമാണ് ഗാലനേജ് ഫീസ്.

നിലവിൽ ഒരു ലിറ്റർ മദ്യത്തിന് അഞ്ചു പൈസായാണ് ഗാലനേജ് ഫീസായി നൽകുന്നത്. ഈ തുക 10 രൂപയായി വ‍ർദ്ധിപ്പിക്കാനാണ് ബജറ്റ് നിർദ്ദേശം. അങ്ങനെ വരുമ്പോള്‍ ബെവ്ക്കോയുടെ തനത് വരുമാനത്തിൽ വലിയ ഇടിവുണ്ടാകും. സർക്കാർ സാമ്പത്തിക പ്രതിസന്ധിയാലപ്പോള്‍ 300 കോടി ബെവ്ക്കോ ട്രഷറിയിലേക്ക് നിക്ഷേപിച്ചിരുന്നു. പെൻഷൻ കമ്പനി രൂപീകരിച്ച് 500 കോടി നിക്ഷേപിച്ചു. ഇതോടെ ലാഭ വിഹിതമായി ഉണ്ടായിരുന്ന ബെവ്ക്കോയുടെ ഫണ്ടിൽ വലിയ കുറവുണ്ടായിരിക്കുമ്പോഴാണ് സർക്കാരിന് നൽകാനുള്ള ഫീസും കൂട്ടിയത്.

272 ഷോപ്പുകളിലും വെയർ ഹൗസിൽ നിന്നുമാണ് ഇപ്പോള്‍ വിറ്റുവരുമാനമുള്ളത്. പൂട്ടിപോയ 60ലധികം ഷോപ്പുകള്‍ തുറക്കാനുള്ള നീക്കവും പല തടസങ്ങള്‍ കാരണം നടന്നില്ല. ഇങ്ങനെ ബെവ്ക്കോയും വലിയ പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴാണ് ഫീസും വർദ്ധിപ്പിച്ചത്. തനത് ഫണ്ടിൽ നിന്നാണ് ശമ്പളവും വാടകയും ഉള്‍പ്പെടെ ബെവ്ക്കോ കണ്ടെത്തുന്നത്. തനത് ഫണ്ട് കുറയുമ്പോള്‍ വായപ് എടുക്കുകയോ മദ്യത്തിന്റെ വിലകൂട്ടാൻ ശുപാർശ ചെയ്യുകയോ ചെയ്യേണ്ടിവരും. ഭാവിയിൽ വില വർദ്ധനവില്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് ബെവ്ക്കോ അധികൃതരും നൽകുന്ന സൂചന. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടു പ്രാവശ്യമാണ് മദ്യത്തിന് വില വർധിപ്പിച്ചത്. ഇന്ത്യന്‍ നിര്‍മിത വിദേശ വിദ്യത്തിന് എക്‌സൈസ് തീരുവ ലിറ്ററിന് പത്ത് രൂപയാണ് കൂട്ടിയത്.

Exit mobile version