Site icon Fourteen Kerala – 14 Kerala News

സ്ഫോടനത്തിന് ആറുമാസം മുമ്പേ തയ്യാറെടുപ്പ്; മാർട്ടിൻ ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിലൂടെ

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറ് മാസം കൊണ്ടെന്ന് പൊലീസ്. ഇന്റർനെറ്റിലൂടെയാണ് ബോംബുണ്ടാക്കാൻ പഠിച്ചതെന്ന് ഡൊമിനിക് മാർട്ടിൻ പൊലീസിനോട് വെളിപ്പെടുത്തി. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോ​ഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്ഫോടനം നടന്നത്. പ്രാർത്ഥനായോ​ഗ സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാൾ ബോംബ് വെച്ചത്.

സ്ഫോടനം നടത്തിയത് ഡൊമിനിക് തന്നെയാണ് സ്ഥിരീകരിച്ച പൊലീസ് ഇയാളുടെ ഫോണിൽ നിന്ന് നിർണായക തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. റിമോട്ട് ഉപയോ​ഗിച്ച് ബോംബ് ട്രി​ഗർ ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് മൊബൈലിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസ്സുള്ള കുട്ടി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.‌

സ്ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി ഇയാള്‍ ഉച്ചയോടെ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കീഴടങ്ങുന്നതിന് മുന്‍പ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേസ്ബുകില്‍ കുറ്റസമ്മതമൊഴി പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഡൊമിനിക് മാര്‍‌ട്ടിന്‍ തന്നെയാണ് സ്ഫോടനത്തിന് പിന്നിലെ പ്രതി എന്ന് സ്ഥിരീകരണം പുറത്ത് വന്നത്.

Exit mobile version