Site icon Fourteen Kerala – 14 Kerala News

റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടണമെന്ന കെ.എം ഷാജിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത 47,35,000 രൂപ വിട്ട് കിട്ടാൻ വേണ്ടി നടപടി ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് വിധി പ്രസ്താവിക്കുക. കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്. എന്നാൽ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം.

പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു. തെര‌ഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി.

കോഴിക്കോട് ഒന്നര കോടിരൂപയുടെ വീട് നിർമ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിൻറെ പരാതിയിലാണ് കെ.എം. ഷാജിയ്ക്കെതിരെ കേസ് എടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Exit mobile version