Site icon Fourteen Kerala – 14 Kerala News

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചു വീണു; അപകടം ഒഴിയായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിലേക്ക് വീണ പെണ്‍കുട്ടി ബസിന്‍റെ പിൻ ചക്രങ്ങൾ കയറാതെ രക്ഷപ്പെട്ടത് തലനരിഴയ്ക്ക്. കരൂർ ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മംഗലപുരം തലയ്ക്കോണം സ്വദേശിനിയുമായ ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക്‌ വാവറ അമ്പലം ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് എത്തുന്നതിന് മുമ്പാണ് അപകടം ഉണ്ടായത്. നെടുമങ്ങാടുനിന്ന് മുരുക്കും പുഴയിലേക്കു വന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻവശത്തെ വാതിലാണ് യാത്രക്കിടെ അപ്രതീക്ഷിതമായി തുറന്നുപോയത്.

വിദ്യാർഥിനി പുറകിൽ തൂക്കിയിരുന്ന ബാഗ് വാതിലിന്റെ ലോക്കിൽ കുരുങ്ങി വാതിൽ തുറന്നതാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും സ്കൂൾ അധികൃതരും വിദ്യാർഥിനിയുടെ രക്ഷാകർത്താവും ചേർന്ന് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. കുട്ടിക്ക് ഗുരുതര പരിക്കുകളില്ല. ബസിന്റെ വാതിലുകൾക്ക്‌ ലിവർ മുകളിലേക്കു വലിച്ചുതുറക്കുന്ന പൂട്ട് സ്ഥാപിക്കണമെന്ന് നിർദേശമുണ്ടെങ്കിലും പകുതി ബസുകളിൽ മാത്രമേ അത്തരം പൂട്ടുകൾ സ്ഥാപിച്ചിട്ടുള്ളുവെന്നാണ് ആക്ഷേപം.

Exit mobile version