Site icon Fourteen Kerala – 14 Kerala News

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; അതിവേഗ വിചാരണ വേണമെന്ന് അന്വേഷണ സംഘം

കൊച്ചി: ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകത്തില്‍ അതിവേഗ വിചാരണ വേണമെന്ന് അന്വേഷണ സംഘം. കേസിലെ വിചാരണ 90 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കുറ്റപത്രം വേഗം വായിക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

ഈ മാസം ആദ്യമാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ അസ്ഫാക് ആലം മാത്രമാണ് പ്രതിപട്ടികയിലുള്ളത്. 99 സാക്ഷികളുണ്ട്. 645 പേജുള്ള കുറ്റപത്രമാണ് റൂറല്‍ എസ്പി വിവേക് കുമാര്‍ സമര്‍പ്പിച്ചത്. ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമാണ്. 150 രേഖകളും 75 മെറ്റീരിയല്‍ ഒബ്ജക്ട്സും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

പ്രതിക്കെതിരെ നേരത്തെയുള്ള പോക്സോ കേസിന്റെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ആലുവയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകള്‍ അഞ്ചുവയസുകാരിയെയാണ് പ്രതി അസ്ഫാക് ആലം ക്രൂരമായി കൊലപ്പെടുത്തിയത്.

കാണാതായ കുട്ടിയെ ആലുവ മാര്‍ക്കറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

Exit mobile version