Site icon Fourteen Kerala – 14 Kerala News

മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാര്‍

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം.

പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഹെലികോപ്റ്റര്‍. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹെലികോപ്റ്റര്‍ എത്തിക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ സര്‍ക്കാരിന്റെ നീക്കം വലിയ ദൂര്‍ത്താണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് ആദ്യമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കരാര്‍ അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്റ്റര്‍ തിരിച്ചെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

Exit mobile version