Site icon Fourteen Kerala – 14 Kerala News

സ്വര്‍ണാഭരണ നിര്‍മാണശാലയിൽ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ന്നു; മൂന്നുപേര്‍ പൊലീസ് പിടിയിൽ

തൃശ്ശൂർ : സ്വര്‍ണാഭരണ നിര്‍മാണ ശാലയിലെ ജീവനക്കാരനും സംഘവും 55 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. സംഭവത്തില്‍ മൂന്നുപേര്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായി. ജീവനക്കാരനായ കാണിപ്പയ്യൂര്‍ സ്വദേശികളായ അജിത്ത് കുമാര്‍ , മുകേഷ് കുമാര്‍, വര്‍ഗ്ഗീസ് എന്നിവരാണ് അറസ്റ്റിലായത്. അജിത്ത് കുമാറും മുകേഷും സഹോദരങ്ങളാണ്. തൃശ്ശൂര്‍ മുണ്ടൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നുള്ള 1028.85ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പ്രതികള്‍ കവര്‍ന്നത്.

ഇക്കഴിഞ്ഞ ചൊവാഴ്ച രാത്രിയായിരുന്നു സംഭവം. ആഭരണങ്ങള്‍ തൃശ്ശൂര്‍ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാര്‍ അറിയിച്ചതനുസരിച്ച് സഹോദരന്‍ മുകേഷും കൂട്ടാളികളും കാറില്‍ എത്തുകയായിരുന്നു. കാറില്‍ വന്ന മൂന്നംഗസംഘം അയ്യന്തോള്‍ ചുങ്കത്തിനടുത്തുവെച്ച് സ്‌കൂട്ടര്‍ തടഞ്ഞ് ബലമായി കാറില്‍കയറ്റികൊണ്ടുപോകുകയും പാലക്കാട്ടുവെച്ച് സ്വര്‍ണവും മൊബൈല്‍ഫോണും തട്ടിയെടുത്ത് അവിടെ ഇറക്കിവിടുകയും ചെയ്തുവെന്നാണ് അജിത്കുമാര്‍ സ്ഥാപന ഉടമയെ വിളിച്ച് അറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് പ്രതികള്‍ തയ്യാറാക്കിയ തിരക്കഥയാണെന്ന് കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം ഇവരേക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. വെസ്റ്റ് എസ്.ച്ച് ഒ. ടി.പി.ഫര്‍ഷാദ്, എസ്.ഐ.വിജയന്‍, സി.പി.ഒ.മാരായ സുഫീര്‍, ജോവിന്‍സ്, ചന്ദ്രപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Exit mobile version