Site icon Fourteen Kerala – 14 Kerala News

അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ; നിരീക്ഷണം ശക്തമാക്കി കേരള വനം വകുപ്പ്

തിരുവനന്തപുരം: അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെയെന്ന് വനംവകുപ്പ്. അരിക്കൊമ്പന്റെ നിരീക്ഷണം കേരള വനംവകുപ്പും ശക്തമാക്കിയിട്ടുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കുന്ന ആന്റിന തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന് കൈമാറും.

നിരീക്ഷണത്തിനുള്ള ആന്റിന പെരിയാൽ വൈൽഡ് ലൈഫ് ഡിവിഷന്റെ കൈയിലാണ് ഉള്ളത്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. പക്ഷേ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല.

പിന്നീട് അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറി ആനയുണ്ടെന്ന് സിഗ്നലുകൾ ലഭിച്ചു. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോഴാണ് സിഗ്നൽ നഷ്ടമായതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്. നേരത്തെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ തമഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു.

അതേസമയം, വനം വകുപ്പിന്‍റെ പ്രകൃതിവിരുദ്ധമായ വന മാനേജ്മെന്‍റിന്‍റെ ഇരയാണ് ‘അരിക്കൊമ്പന്‍’ എന്നാണ് ആദജിവാസി സംഘടനകളുടെ നിലപാട്. വനംവകുപ്പിന്‍റെ വനമാനേജ്മെന്‍റ് പരിപാടികള്‍ പാരിസ്ഥിതിക വിരുദ്ധമാണ്. അത് പലപ്പോഴും വന്യജീവികള്‍ക്കും മനുഷ്യനുമെതിരായിരുന്നു.

1962 ല്‍ നിലവില്‍ വന്ന ആനയിറങ്കല്‍ ഡാമും അതിന്‍റെ റിസര്‍വോയറുമാണ് യഥാഥവില്ലന്‍ എന്നത് വനംവകുപ്പ് തുറന്ന് പറയുന്നില്ല. പരിഹാരവും നിർദേശിക്കുന്നില്ല. പന്നിയാറിന്‍റെ സ്വാഭാവിക നീരൊഴുക്ക് ഡാം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് നിശബ്ദരായി.ഈ മേഖലയില്‍ മുഴുവന്‍ യൂക്കാലിയും സില്‍വര്‍ ഓക്കും വെച്ചുപിടിപ്പിച്ച് ജൈവവൈവിധ്യം തുടച്ചുനീക്കിയത് വനംവകുപ്പാണ്.

കുടിവെള്ളത്തിനായി വിദുരസ്ഥലങ്ങളില്‍ നിന്നുപോലും ആനകള്‍ക്ക് എത്തിച്ചേരേണ്ട അവസ്ഥയുണ്ടായി. നാഷണല്‍ ഹൈവേക്കുവേണ്ടി (കൊച്ചി-മധുര) മതികെട്ടാന്‍മലകളുടെ താഴ്വാരങ്ങളും മറ്റ് മലകളും ഇടിച്ച് ചെങ്കുത്തായ മതിലുകളാക്കി ആനകളുടെ സഞ്ചാരപഥം തടഞ്ഞപ്പോഴും ബദല്‍ സാധ്യത വനംവകുപ്പ് പറഞ്ഞിട്ടില്ലെന്നും ആദിവാസിക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Exit mobile version