Site icon Fourteen Kerala – 14 Kerala News

കൊച്ചിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളൽ; എട്ടു കേസുകൾ കൂടി

കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ ശനിയാഴ്ച എട്ടു കേസുകൾ കൂടി എടുത്തു. സിറ്റി പൊലീസ് പരിധിയിലെ ഹാർബർ, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, ഇൻഫോപാർക്ക്, എറണാകുളം ടൗൺ നോർത്ത്, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. പഴകിയ ഭക്ഷണ മാലിന്യങ്ങൾ പൊതുനിരത്തിൽ നിക്ഷേപിച്ചതിന് കോമ്പാറമുക്ക് 4/109 വീട്ടിൽ ഹർഷാദ് (31), ഫോർട്ട് കൊച്ചി മംഗലശ്ശേരി പറമ്പ് 111/613 വീട്ടിൽ കെ.എച്ച് അജീഷ് (34) എന്നിവരെ പ്രതിയാക്കി ഹാർബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മാലിന്യങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിലാക്കി പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് മട്ടാഞ്ചേരി ശിവ ക്ഷേത്രം റോഡ് 7/456 വീട്ടിൽ രാജീവി (59)നെ പ്രതിയാക്കി മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കെ.എൽ -17-ക്യു -5892 , കെ.എൽ- 27-ജെ 2196, എന്നീ വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പഴകിയ ഭക്ഷ്യ മാലിന്യങ്ങൾ നിക്ഷേപിച്ചതിന് കലൂർ ദേശാഭിമാനി റോഡിലുള്ള വിഘ്നേശ്വര വെജിറ്റബിൾസിന്റെ ഉടമസ്ഥനെതിരെ എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പഴയ ഭക്ഷ്യ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിന് തൃപ്പൂണിത്തുറ അശ്വതി ശ്രുയത്ത് വിപിനെ പ്രതിയാക്കി ഹിൽപ്പാലസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫോർട്ട് കൊച്ചി ബിസ്മി ബിരിയാണി ഹട്ടിന് സമീപം പഴകിയ ഭക്ഷ്യ മാലിന്യങ്ങൾ ചാക്കിലാക്കി നിക്ഷേപിച്ചത് കണ്ടതിനെത്തുടർന്ന് ഫോർട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Exit mobile version