Site icon Fourteen Kerala – 14 Kerala News

കൊച്ചിയിലെ ആഴക്കടല്‍ ലഹരിവേട്ട; കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ എന്‍സിബി

ആഴക്കടല്‍ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഇന്നലെ കേസ് പരിഗണിച്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി എന്‍സിബിയെ വിമര്‍ശിച്ചിരുന്നു. എവിടെവച്ചാണ് പ്രതിയെ പിടികൂടിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലേ എന്ന് കോടതി ചോദിച്ചിരുന്നു.

കോടതിയില്‍ എന്‍സിബി സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം വ്യക്തമല്ല. പ്രതി അറസ്റ്റിലായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നതില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ലഹരി പിടിച്ചെടുത്തത് ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയില്‍ വച്ചല്ലെന്നും പിടിയിലായ പാക്പൗരന്‍ ഇറാനിലെ അഭയാര്‍ത്ഥിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

132 ബാഗു കളിയായി സൂക്ഷിച്ചിരുന്ന 2525 ചെറിയ ബോക്‌സുകളില്‍ ആയിരുന്നു കൊച്ചിയില്‍ പിടികൂടിയ രാസ ലഹരി. ഇരുപത്തയ്യായിരം കോടി രൂപയാണ് ഇതിന്റെ മൂല്യം. പാക്കിസ്താന്‍ സ്വദേശിയായ സുബൈര്‍ ലഹരി കടത്തിയത് പാക്കിസ്ഥാനിലെ സംഘത്തിന് വേണ്ടിയെന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സുബൈര്‍ കാരിയര്‍ ആണ്. വലിയ തുക വാഗ്ദാനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്.

Exit mobile version