Site icon Fourteen Kerala – 14 Kerala News

തൃശൂരിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നി​ഗമനം പുറത്ത്

തൃശൂര്‍ : തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നി​ഗമനം പുറത്ത്. ഫോൺ പൊട്ടിത്തെറിച്ചുണ്ടായ പരിക്ക് മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുഖത്തും തലയ്ക്കും പരിക്കേറ്റു. മരണകാരണമായത് ഈ പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്.

തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. തിരുവില്വാമലയിൽ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ.

അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി.

പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Exit mobile version