Site icon Fourteen Kerala – 14 Kerala News

ഫോർട്ട് കൊച്ചിയിലെ ന്യൂയർ ആഘോഷം; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്

ന്യൂയർ ദിനത്തിൽ ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത് വൻ ജനസാഗരം. ഇത്രയധികം പേരെ ഉൾക്കൊള്ളാൻ തക്ക ശേഷിയില്ലാത്ത മൈതാനത്ത് ഇതിനനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളും മറ്റും അധികൃതർ ഒരുക്കിയിരുന്നില്ല. പലപ്പോഴും ഉറപ്പില്ലാത്ത ബാരിക്കേടുകൾ വീണ് അപകടം സംഭവിക്കാതെ ജനം രക്ഷപ്പെട്ടത് തനാരിഴയ്ക്കാണ്.

രണ്ട് വർഷത്തെ കൊവിഡ് ഭീതിക്ക് ശേഷം വന്ന ന്യൂയർ ആഘോഷമായിരുന്നു ഇത്തവണത്തേത്. 20,000 പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം പേർ. തിരക്ക് നിയന്ത്രിക്കാനും മറ്റുമുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും മറ്റും വലിയ ദുരന്തത്തിലേക്ക് വഴിമാറുമായിരുന്നു.

പ്രദേശത്ത് വലിയ രീതിയിൽ പൊടി ശല്യം ഉണ്ടായിരുന്നു, ഉയരുന്ന പൊടി വെള്ളം തളിച്ച് കുറയ്ക്കാനുള്ള ക്രമീകരണങ്ങളൊന്നും അധികൃതർ സ്വീകരിച്ചിരുന്നില്ല. പൊടിയെ തുടർന്നുണ്ടായ ശ്വാസതടസം മൂലം നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഈ സമയം താലൂക്ക് ആശുപത്രയിൽ ഉണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രമാണ്.

പുതുവത്സരാഘോഷത്തിന് ശേഷം ജനങ്ങൾക്ക് വേണ്ടി പ്രത്യേകം ബസ് സർവീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഈ വാഗ്ദാനവും നടപ്പായില്ല. പലരും ഫോർട്ട് കൊച്ചിയിൽ നിന്ന് നടന്നും, ഓട്ടോ-ടാക്‌സിയിലും മറ്റുമാണ് വീടണഞ്ഞത്. റോഡരുകിൽ പലർക്കും ഇരുന്നുറങ്ങേണ്ടി വരെ വന്നു.

Exit mobile version