Site icon Fourteen Kerala – 14 Kerala News

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടന്‍ തിരുവനന്തപുരത്ത് ചേരും.

രണ്ട് മാസത്തിന് ശേഷമാണ് ഇ പി ജയരാജന്‍ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയമന്വേഷിച്ച പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചേക്കും. നാളത്തെ സംസ്ഥാന സെക്രട്ടറിയറ്റില്‍ കാര്യങ്ങള്‍ വിശദീകരിക്കും.

മുന്‍ എംഡി കെ പി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും ഇന്നത്തെ യോഗത്തിലും അദ്ദേഹം വിശദീകരിക്കുക. നാട്ടില്‍ തുടങ്ങുന്ന ഒരു ആയുർവേദ ആശുപത്രിക്ക് സഹായങ്ങള്‍ ചെയ്തു എന്നത് മാത്രമാണ് തന്റെ റോളെന്നാണ് ഇപിയുടെ നിലപാട്.

ഇതാകും സെക്രട്ടിയേറ്റിലും അദ്ദേഹം വ്യക്തമാക്കുക. ആരോപണങ്ങളില്‍ ഇ.പിയുടെ വാദം കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദേശം.

കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു.

അനധികൃത സ്വത്തുസമ്പാദനം പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പി. ജയരാജന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സംസ്ഥാന സമിതിയില്‍ പങ്കെടുത്തിരുന്നു. ഇവരുടെ സാനിധ്യത്തില്‍ തന്നെയാണ് പി. ജയരാജന്‍ ഇ.പി. ജയരാജനെതിരെ ഗൗരവകരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്.

Exit mobile version