Site icon Fourteen Kerala – 14 Kerala News

പതിനാറുകാരനായ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ

തൃശ്ശൂർ : തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർത്ഥിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർത്ഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.

അധ്യാപിക നേരത്തെ ഫിറ്റ്നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍‌കിയിട്ടുണ്ട്.

പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാർത്ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും. അതുകൊണ്ട് യാതൊരു കാരണവശാലും പ്രതിയുടെ പേരോ സ്ഥലമോ അടക്കം ഒരു വിവരങ്ങളും വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്‍റെ നിര്‍ദ്ദേശം.

Exit mobile version