Site icon Fourteen Kerala – 14 Kerala News

കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചന്‍ ജയില്‍ മോചിതനായി; 22 വർഷം ജയിൽവാസം

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ജയില്‍ മോചിതനായി. 22 വർഷത്തിന് ശേഷമാണ് മണിച്ചൻ മോചിതനാകുന്നത്.
33 പേരുടെ മരണത്തിനിടയാക്കിയ 2000ത്തിലെ മദ്യദുരന്തക്കേസിലെ പ്രതിയാണ് മണിച്ചന്‍ എന്ന ചന്ദ്രന്‍. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മോചനം. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

ഇന്നലെ മണിച്ചന്‍ പുറത്തിറങ്ങുമെന്ന് ബന്ധുക്കളടക്കം പ്രതീക്ഷച്ചിരുന്നെങ്കിലും സുപ്രീംകോടതി ഉത്തരവ് രാത്രി വൈകിയാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതിനാല്‍ സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പുകൂടി പരിശോധിച്ചു. ഇതിനുശേഷം ഇന്ന് മണിച്ചനെ മോചിപ്പിക്കുകയായിരുന്നു. ജീവപര്യന്തത്തിനു പുറമേ 43 വര്‍ഷം തടവും കോടതി വിധിച്ചിരുന്നു. ഇതില്‍ ഇളവു നല്‍കി മോചനത്തിനു ഗവര്‍ണര്‍ ഉത്തരവിട്ടെങ്കിലും പിഴത്തുക ഇളവു ചെയ്തിരുന്നില്ല.

പിഴ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീംകോടതിയെ സമീപിച്ചത്. പണമടച്ചില്ലെങ്കില്‍ 22 വര്‍ഷവും 9 മാസവും കൂടി ജയിലില്‍ തുടരണമെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്. എന്നാല്‍ മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

Exit mobile version