Site icon Fourteen Kerala – 14 Kerala News

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചു; തൈക്കാട് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. മലയിൻകീഴ് സ്വദേശികളായ അഖിൽ – മനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിരിന്നിട്ടും ആശുപത്രി അധികൃതർ വേണ്ട ചികിത്സ നൽകിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ആശുപത്രിക്കെതിരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 15 നാണ് മനീഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫ്ലൂവിഡ് ഇഷ്യൂവും ബ്ലീഡിങ്ങിനെയും തുടർന്നാണ് മനീഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫ്ലൂവിഡ് ഇഷ്യൂ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാണിതപ്പോൾ ആശുപത്രി അധികൃതർ വേണ്ട ജാഗ്രത പുലർത്തിയിട്ടില്ലെന്നുമാണ് ആരോപണം. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ മനീഷയുടെ ആരോഗ്യനില മോശമാവുകയും ചെയ്തു. ആശുപത്രി അധികൃതർ വേദനയ്ക്കുള്ള മരുന്ന് നൽകുകയും ഇന്ന് രാവിലെയോടെ പ്രസവം നടക്കുകയുമായിരുന്നു. പ്രസവത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള നടപടികൾ ആശുപത്രി അധികൃതർ സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഡോക്ടർമാരുടെ ബാത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിലവിൽ കുഞ്ഞിന്റെ മൃതദേഹം തൈക്കാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുഞ്ഞിൻറെ ചികിൽസയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പ്രസവ ശേഷം കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നു. പീഡിയാട്രീഷൻ അടക്കം കുഞ്ഞിനെ പരിശോധിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കുഞ്ഞ് മരണപ്പെട്ടതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Exit mobile version