Site icon Fourteen Kerala – 14 Kerala News

ആറ്റിങ്ങലില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാറ്റിന്‍കരയിലും പാലമൂട്ടിലുമുള്ളവര്‍ക്കാണ് കടിയേറ്റത്. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമായാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.ചിറ്റാറ്റിന്‍കരയിലുള്ള പ്രഭാവതി (70), ഗോകുല്‍രാജ് (18), പൊടിയന്‍ (58), ലിനു (26) എന്നിവര്‍ക്കും പാലമൂട്ടിലുള്ള നാലുപേര്‍ക്കുമാണ് കടിയേറ്റത്.

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും, വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രഭാവതിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. കാലിനും കടിയേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു യുവാവിന്റെ മൂക്കിനും ചുണ്ടിനും പരിക്കേറ്റു.

അതേസമയം പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.

സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെയും ജീവന്‍ നഷ്ടമാകുന്നവരുടെയും എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. ഇതില്‍ 2 ലക്ഷത്തോളം പേര്‍ക്ക് കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് കടിയേറ്റത്. 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

മരിച്ച 21 പേരില്‍ 6 പേര്‍ വാക്‌സിനെടുക്കാത്തവരാണെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. വാക്സിനെടുത്തിട്ടും മരണം സംഭവിച്ചത് വാക്‌സിന്റെ ഫലപ്രാപ്തിയെ പറ്റി ആശങ്കയുണ്ടാക്കി. പ്രതിദിനം ആയിരം പേര്‍ക്ക് കടിയേല്‍ക്കുകയും പത്ത് ദിവസത്തില്‍ ഒരാള്‍ നായയുടെ കടിയേറ്റ് മരിക്കുന്ന തരത്തിലേക്കുമാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

Exit mobile version